Friday, March 9, 2007

ജീവിതയാത്ര

Tuesday, September 26, 2006

വാതിലില്‍ വീണ്ടും ആരോ മുട്ടി. വിനു അത് കേട്ടിട്ടും കേട്ട ഭാവം നടിച്ചില്ല. പക്ഷേ വാതിലില്‍ വീണ്ടും മുട്ട് തുടര്‍ന്നു കൊണ്ടേയിരുന്നു. അവന്റെ അച്‌ഛനും അമ്മയും അനിയത്തിയും അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ആര് വരാനാണ്? അപ്പോള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. അവന്‍ ഒന്നു മയങ്ങാനുള്ള ശ്രമത്തിലായിരുന്നു.

വിനുവിന് 20 വയസ്സാണ്. ചെറുപ്പത്തിലേ പോളിയോ പിടിപെട്ടു. മാത്രമല്ല അവന്റെ കണ്ണിനും കാഴ്ചശക്തി വളരെ കുറവാണ്.

ദേഷ്യത്തോടെ അവന്‍ വീല്‍ചെയര്‍ ഉരുട്ടി ചെന്ന് വാതില്‍ തുറന്നു. പക്ഷേ ആരും വെളിയില്‍ ഉണ്ടായിരുന്നില്ല.

“ആരാണ് വാതിലില്‍ മുട്ടിയത്”.. അവന്‍ ചോദിച്ചു.

“ഞാനാണ്”.. ഒരു പെണ്‍കുട്ടിയുടെ സ്വരം ഉയര്‍ന്നുകേട്ടു. വിനു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

പന്ത്രണ്ടോ പതിനാലോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.

“ഞാന്‍ അകത്തേക്ക് വന്നോട്ടേ..” അവള്‍ അവനോട് ചോദിച്ചു.

അവന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ഒന്നുറങ്ങാനുള്ള അവസരം നഷ്ടമാക്കിയ പെണ്‍കുട്ടിയെ അവന്‍ ദേഷ്യത്തോടെ നോക്കി. ഒപ്പം തന്നെ അവളെക്കുറിച്ചറിയാന്‍ മനസ്സില്‍ ഒരു നേരിയ ആഗ്രഹവും തോന്നി.

“എന്താണ് നിനക്ക് വേണ്ടത്?”

“ക്ഷമിക്കണം, എന്റെ പേര് വീണ. എന്റെ വീട് 4 - 5 വീടുകള്‍ക്കപ്പുറമാണ്. അച്ഛന് ഈ നഗരത്തിലേക്ക് മാറ്റം കിട്ടി. അതിനാല്‍ ഈയിടെയാണ് ഞങ്ങള്‍ ഈ നഗരത്തിലേക്ക് താമസം മാറ്റിയത്. താങ്കളുടെ കയ്യില്‍ പലപ്പോഴും ഒരു വയലിന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ അതൊന്ന് പഠിക്കണമെന്ന് തോന്നി.”

അവന്റെ മുഖത്ത് വീണ്ടും ദേഷ്യം ഇരച്ചുകയറി.

“ഇല്ല, എനിക്ക് നിന്നെ പഠിപ്പിക്കാനാവില്ല.” അവന്‍ ഇതു പറഞ്ഞിട്ട് വാതില്‍ വലിച്ചടച്ചു.

വാതിലില്‍ വീണ്ടും മുട്ടുന്ന ശബ്ദം. അത് നിര്‍ത്താതെ തുടര്‍ന്നു.

ദേഷ്യത്തോടെ അവന്‍ വീണ്ടും വാതില്‍ തുറന്നു.

“ഞാന്‍ നിന്നോട് പോകാന്‍ പറഞ്ഞത് കേട്ടില്ലേ?”.

“താങ്കള്‍ ആദ്യമായി കാണുന്നവരോട് ഇങ്ങിനെ ആണോ പെരുമാറുന്നത്?”

“അതെ, എന്നെ വെറുതെ വിടൂ.”

“ശരി. വിഷമിക്കേണ്ട. ഞാന്‍ പിന്നെ വരാം.” അവള്‍ പെട്ടെന്ന് അവിടം വിട്ടു.

അവന്‍ വാതിലടച്ചിട്ട് വീല്‍ചെയറില്‍ മുറിയിലേക്ക് തിരിച്ച് വന്നു. അവന്‍ തന്റെ പ്രിയപ്പെട്ട വയലിന്‍ ചെന്നെടുത്തു. അവന് അവളെ പെട്ടെന്ന് പറഞ്ഞ് വിട്ടതില്‍ ദുഖം തോന്നി. മുറിയുടെ ജനലിലൂടെ അവള്‍ ദൂരെ നടന്നു മറയുന്നത് അവന്‍ നോക്കിയിരുന്നു.

അടുത്ത ദിവസവും അതേ സമയത്ത് തന്നെ അവള്‍ അവിടെയെത്തി. ജനലിലൂടെ അവളെ കണ്ട അവന്‍ പെട്ടെന്ന് ചെന്ന് മുറി തുറന്ന് അവളെ അകത്തേക്ക് ക്ഷണിച്ചു.

“നല്ല മനോഹരമായ വീട്” അവള്‍ മുറിയും പരിസരങ്ങളും ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

വിനുവിന് അത്ഭുതം തോന്നി. വളരെക്കാലമായി അവന്റെ സുഹൃത്തുക്കളാരെങ്കിലും അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ട്. ഇതിപ്പോള്‍ ഈ പെണ്‍കുട്ടി തന്റെ കാര്യത്തില്‍ ഇത്ര മാത്രം താത്പര്യം എടുക്കാന്‍ എന്താണ് കാരണം? അവന് ഒന്നും മനസ്സിലായില്ല.

അവര്‍ രണ്ടുപേരും വളരെ നേരം സംസാരിച്ചിരുന്നു. രണ്ടുപേരുടേയും ജീവിതകഥകള്‍ അവര്‍ പരസ്പരം പങ്കുവച്ചു.

‘ഓ.. നേരം വളരെയായി.. ഞാന്‍ പോകുന്നു. എനിക്ക് താങ്കളുടെ വയലിന്‍ വായന ഇന്നും കേള്‍ക്കാന്‍ സാധിച്ചില്ല.” അവള്‍ പെട്ടെന്ന് യാത്ര പറഞ്ഞിറങ്ങി.

അവര്‍ വീണ്ടും വീണ്ടും കണ്ടുമുട്ടി. വിനുവിന്റെ മാതാപിതാക്കള്‍ക്ക് അവരുടെ സൌഹൃദം ഇഷ്ടമായി. കാരണം വീണയുമായുള്ള അടുപ്പം അവന്റെ മുഖത്തിന്റെ പ്രകാശം ഇരട്ടിയാക്കി. വിനുവിന് തന്റെ ജീവിതത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ വന്നതായി തോന്നി.

വിനുവിന്റെ മാതാപിതാക്കള്‍ക്കും അനിയത്തി, താരക്കും വീണ ഒരു മാലാഖയെപ്പോലെ ആയിരുന്നു. കാരണം വീണയാണ് അവനെ ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

ഒരു ദിവസം വിനുവിന് അവള്‍ താന്‍ തന്നെ വരച്ചുണ്ടാക്കിയ ഒരു ആശംസാ കാര്‍ഡ് സമ്മാനമായി കൊടുത്തു. കാര്‍ഡ് വായിക്കുമ്പോള്‍ അവന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രുക്കള്‍ ധാരധാരയായി ഒഴുകി.

അവള്‍ അവന്റെ കണ്ണീര്‍ തുടച്ചുമാറ്റിക്കൊണ്ട് അവന് വേണ്ടി അവള്‍ വാങ്ങിയ മറ്റൊരു സമ്മാനത്തേക്കുറിച്ച് പറഞ്ഞു. അത് അല്‍പ്പം മുകളിലുള്ള ഒരു അലമാരയിലാണ് അവള്‍ വച്ചിരുന്നത്. അതെടുക്കണമെങ്കില്‍ അവന് എഴുന്നേറ്റ് നിന്നേ മതിയാവൂ. വര്‍ഷങ്ങളായി വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന അവന് അത് സ്വപ്നം കാണുവാനേ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ വീണ അത് അവിടെ വച്ചതിന് ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നു. അവള്‍ അവന്‍ നടന്ന് കാണാന്‍ ആശിച്ചിരുന്നു. ഇങ്ങനെയെങ്കിലും അവന്‍ ഒന്ന് നടക്കാന്‍ ശ്രമിച്ചാലോ.

എന്നാല്‍ അവളുടെ ആഗ്രഹത്തിന് വിപരീതമായി അവന്‍ അവിടെ അനങ്ങാതിരുന്ന് കരയുക മാത്രമാണ് ചെയ്തത്. അവള്‍ക്കതിഷ്ടമായില്ല.

“നിങ്ങള്‍ ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നോ.. ജീവിതകാലം മുഴുവന്‍. നിങ്ങള്‍ക്ക് ഭക്ഷണവും മറ്റും മുന്‍പില്‍ കിട്ടും. പിന്നെ ഇവിടെ നിന്നും അനങ്ങേണ്ട ആവശ്യമില്ലല്ലോ. എനിക്ക് നിങ്ങളെ ഇഷ്ടമല്ല. നിങ്ങള്‍ ഒരു മടിയനാണ്. ഞാന്‍ പോകുന്നു”. ഇത്രയും പറഞ്ഞ് അവള്‍ അവിടം വിട്ടു.

ഒരാഴ്ച കഴിഞ്ഞു പോയി. വീണ അസുഖമായി കിടപ്പിലാണ്. ക്യാന്‍സര്‍ മൂലം അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും ദിവസം മാത്രമേ അവള്‍ക്ക് ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

അവളുടെ മാതാപിതാക്കള്‍ അവളുടെ ഏത് ആഗ്രഹവും സാധിച്ചുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവള്‍ ഏറ്റവും ആഗ്രഹിച്ചതെന്താണെന്ന് മാത്രം അവര്‍ക്ക് അറിയില്ലായിരുന്നു. വിനു ഒന്നു നടന്നുകാണുക എന്നത് അവളുടെ ജീവിതത്തിലെ ഏക ആഗ്രഹമായിരുന്നു.

ആരോ വാതിലില്‍ മുട്ടുന്നു. വീണയുടെ അച്ഛന്‍ വാതില്‍ തുറന്നു. അതാ നില്‍ക്കുന്നു വിനു. മാതാപിതാക്കളുടെ സഹായത്തോടെ അവന്‍ അവിടം വരെ നടന്നാണ് വന്നത്.

വീണയുടെ അടുത്തേക്ക് അവന്‍ നടന്നു. അവളുടെ ജീവിതത്തില്‍ അവള്‍ കാണാന്‍ ആഗ്രഹിച്ച സംഭവം. അവള്‍ക്ക് തന്റെ സന്തോഷം അടക്കാനായില്ല.

വിനു തന്റെ വയലിനുമായി ആണ് വന്നത്. അവള്‍ പറയുമ്പോഴെല്ലാം അവന്‍ വയലിന്‍ വായിക്കാതെ ഒഴിഞ്ഞു മാറാറാണ് പതിവ്. അവളുടെ ജീവിതത്തിലെ രണ്ടാമത്തെ ആഗ്രഹം സഫലമാവുന്നു. വിനു അതിമനോഹരമായി തന്റെ വയലിന്‍ വായിക്കാന്‍ തുടങ്ങി.

വീണയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. അവിടെ കൂടിനിന്നവര്‍ പോലും കരഞ്ഞു. കാരണം വിനുവിന്റെ വയലിനില്‍ നിന്നും ഉയര്‍ന്ന സംഗീതത്തിന് ഒരു പ്രത്യേക മാന്ത്രികശക്തിയുണ്ടായിരുന്നു. അതിന്റെ നാദം മുറുകവേ വീണയുടെ അവസാനശ്വാസം നിലച്ചു. അതോടൊപ്പം തന്നെ വിനുവിന്റെ കൈകളും നിശ്ചലമായി. അവനും ഒരു തേങ്ങലോടെ നിലം പതിച്ചു. തന്നേക്കാള്‍ ചെറുപ്പവും എന്നാല്‍ തന്നേക്കാള്‍ വിവേകവുമുണ്ടായിരുന്ന തന്റെ ആത്മാര്‍ത്ഥസുഹൃത്തിന്റെ വേര്‍പാട് അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

- മാത്യു -
posted by മഴത്തുള്ളി @ 4:25 AM

8 Comments:
At 6:12 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

എന്റെ പുതിയ പോസ്റ്റ്.

ഇതു കണ്ട് ആരെല്ലാം ചിരിക്കുമെന്നറിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമല്ലോ.

- മാത്യു -


At 6:33 AM, പാര്‍വതി ഇങ്ങിനെ പറഞ്ഞു…

പലജാതി മനുഷ്യര്‍,
പലവിധ നിരൂപണങ്ങള്‍,
വഴിതേടുന്ന നേരത്തു സ്വന്തം
മനസാക്ഷിമാത്രം തുണവരട്ടെ.

കഥയുടെ ത്രെഡ് കൊള്ളാം.

-പാര്‍വതി


At 8:21 AM, വല്യമ്മായി ഇങ്ങിനെ പറഞ്ഞു…

നല്ല കഥ.വായിച്ച് സങ്കടമാ വന്നത്.ചിരിയല്ല. മടിച്ചിരിക്കാതെ ഇനിയുമിനിയും എഴുതൂ.ആശംസകള്‍


At 9:52 PM, ഇത്തിരിവെട്ടം© ഇങ്ങിനെ പറഞ്ഞു…

നല്ലകഥ... നന്നായിരിക്കുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.


At 10:04 PM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

പാര്‍വതി : എന്റെ ബ്ലോഗിന് നല്‍കിയ കമന്റിനു നന്ദി.

വല്യമ്മായി : കഥ വായിച്ച് സങ്കടം വന്നെന്നോ. അപ്പോള്‍ ഇനി ഞാന്‍ പോസ്റ്റ് ചെയ്യുന്നതൊക്കെ ചിരിക്കുന്നത് വേണോ?

ഇത്തിരിവെട്ടം : കമന്റിനു നന്ദി. 2-3 എണ്ണം പോസ്റ്റ് ചെയ്യുന്നുണ്ട്. വെറുതെ 2 ദിവസം അവധി കിട്ടിയപ്പോള്‍ എഴുതിയത്.


At 10:56 PM, സ്വപ്നം swapnam ഇങ്ങിനെ പറഞ്ഞു…

സ്നേഹത്തിന്റെ ശക്തി, അതിന്റെ മാസ്മരികത, അനുഭവിച്ചവര്‍ക്കേ മന‍സ്സിലാകുകയുള്ളു.നഷ്ടപ്പെടലിന്റെ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇത്ര നന്നായി വാക്കുകളീലൂടെ ഈ ചിത്രം ഒരു കഥയായി മാതു....വരച്ചുകാട്ടിയിരിക്കുന്നു.വളരെ മനോഹരമായിരിക്കുന്നു മാത്യു,പ്രേമം.....അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലേ?‍


At 3:38 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

സ്വപ്നം : അഭിപ്രായം എഴുതിയതിന് നന്ദി. അവസാനത്തെ ചോദ്യത്തിനുത്തരം അതെ എന്നാണ്.


At 1:39 AM, sujith ഇങ്ങിനെ പറഞ്ഞു…

ചെറുകഥ വായിച്ചു. നന്നായിരിക്കുന്നു. ഈ കഥയെഴുതുവാനുള്ള പ്രചോദനമെന്തായിരിക്കുമെന്നു അരിയാ‍ന്‍ ആഗ്രഹമുണ്ട്..

No comments: