Monday, June 25, 2007

ഒരു പ്രണയസങ്കീര്‍ത്തനം

ജാക്സന്റെ മെറൂണ്‍ ഹീറോ ഹോണ്ട ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്നിലെ അതിവിശാലമായ വീഥിയിലൂടെ കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു. തനിക്കുചുറ്റും പരന്നൊഴുകുന്ന വാഹനവ്യൂഹങ്ങളെയെല്ലാം പിന്നിലാക്കി മുന്നിലെ അതിവിശാലമായ രണ്ട് ഫ്ലൈഓവറുകളും താണ്ടി പ്രശസ്തമായ ദില്ലിഹട്ടിനു മുന്നില്‍ നിന്നും അവന്‍ ഇടത്തോട്ട് തിരിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ബൈക്ക് ഒരു വലിയ ഹോസ്റ്റലിനു വെളിയിലെത്തി നിന്നു.

“ഇന്ദിരാഗാന്ധി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍”.

അഞ്ചുനിലകളുള്ള വളരെ വലിയ ഒരു ഹോസ്റ്റലാണത്. ആയിരക്കണക്കക്കിന് പെണ്‍കുട്ടികള്‍ അവിടെ താമസിക്കുന്നു. പ്രധാനവാതിലിലൂടെ പെണ്‍കുട്ടികള്‍ അകത്തേക്കും പുറത്തേയ്ക്കും പൊയ്ക്കൊണ്ടിരുന്നു.

ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചിട്ട് അവന്‍ തന്റെ മൊബൈലെടുത്ത് ജാസ്മിനൊരു മിസ്ഡ് കോള്‍ കൊടുത്തു. പിന്നെ അക്ഷമനായി ഹോസ്റ്റല്‍ ഗേറ്റിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.

“ഓ, സമയം അഞ്ചരയാകുന്നു. ഇവള്‍ ഇതെന്തെടുക്കുന്നു?” അവന്‍ അല്പം ഉറക്കെത്തന്നെ പറഞ്ഞുപോയി. അവന്റെ അടുത്തുകൂടി കടന്നുപോയ ചില പെണ്‍കുട്ടികള്‍ അത് കേട്ട് തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് പോകുന്നു.

“ഹായ് ജാക്ക്, നീ വന്നിട്ട് കുറെ നേരമായോ? ഐയാം വെരി വെരി സോറി ഡീയര്‍” അവള്‍ ക്ഷമാപണത്തോടെ ഓടിയെത്തി.

“ശരി ശരി, നീ മേക്കപ്പ് റൂമിലായിരുന്നല്ലേ. അവിടെ ആവുമ്പോള്‍ സമയം പോകുന്നതറിയില്ലല്ലോ” അവന്‍ അവളെ മനപ്പൂര്‍വ്വം ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.

ഒരു വൈറ്റ് ജീന്‍സും മെറൂണ്‍ നിറമുള്ള ടീഷര്‍ട്ടുമായിരുന്നു ജാസ്മിന്റെ വേഷം. തോളൊപ്പം വെട്ടി ഷാമ്പൂ ചെയ്ത് പരത്തിയിട്ടിരുന്ന സമൃദ്ധമായ മുടി ഇളംകാറ്റില്‍ പാറിക്കളിച്ചുകൊണ്ടിരുന്നു. അവള്‍ ഇന്ന് അതിസുന്ദരി ആയിരിക്കുന്നതായി അവന് തോന്നി. ജാക്സണ്‍ കണ്ണിമക്കാതെ അവളെത്തന്നെ നോക്കിനിന്നു.

“ജാക്ക്”, “നീ ഇതെന്തു നോക്കി നില്‍ക്കുവാ, ബൈക്കെടുത്തുവരൂ. ഇന്ന് നമുക്കീ ഡല്‍ഹി മുഴുവന്‍ ചുറ്റിയടിക്കണം.” അവളുടെ മധുരസ്വരം അവനെ സ്വപ്നലോകത്ത് നിന്ന് തിരികെ കൊണ്ടുവന്നു.

ജാക്സണ്‍ ഒരു പ്രശസ്തമായ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി നോക്കുന്നു. നല്ല തടിമിടുക്കും ഊര്‍ജ്ജസ്വലനുമായ യുവാവ്. ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യവും പെരുമാറ്റവും.

ജാസ്മിന്‍ ഓള്‍ ഇന്‍ഡ്യാ ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്നു. ഇവിടെത്തന്നെ പഠിച്ച് ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമാകുന്നു.

വളരെ യാദൃശ്ചികമായാണ് രണ്ടുപേരും കണ്ടുമുട്ടാനിടയായത്. ജാക്സണ്‍ ഒരു സുഹൃത്തിനോടൊപ്പം ഹോസ്പിറ്റലില്‍ ആരെയോ കാണാനെത്തിയതായിരുന്നു. ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുറിയില്‍ നിന്നും പെട്ടെന്ന് പുറത്തേയ്ക്കിറങ്ങിയ ജാസ്മിന്‍ ജാക്സണെ വന്നിടിക്കുകയായിരുന്നു. ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങിയ ജാസ്മിനെ ഒരു നിമിഷാര്‍ദ്ധത്തിലാണ് ജാക്ക് രക്ഷിച്ചത്. പരസ്പരം ഒന്നും പറയാനാവാതെ നിന്ന അവരെ സുഹൃത്താണ് സ്വപ്നലോകത്ത് നിന്നും തിരികെ കൊണ്ടുവന്നത്. അല്പനേരത്തിനുള്ളില്‍ പരസ്പരം പരിചയപ്പെട്ട അവര്‍ ഒരിക്കലും പിരിയാനാവാത്ത സുഹൃത്തുക്കളായി മാറി.

ബൈക്ക് ഇന്‍ഡ്യാഗേറ്റിനടുത്ത് പാര്‍ക്ക് ചെയ്തിട്ട് അവര്‍ വിശാലമായ മൈതാനത്തിലൂടെ നടന്നു. ധാരാളം പേര്‍ വരുകയും പോകുകയും ചെയ്യുന്നു. ഇതിനിടയിലൂടെ ഫോട്ടോഗ്രാഫര്‍മാരും, ഐസ്ക്രീം, കളിപ്പാട്ടങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവയുമായി കുറേ കച്ചവടക്കാരും നടക്കുന്നുണ്ട്.

അവര്‍ രണ്ടുപേരും പച്ചപിടിച്ച പുല്‍ത്തകിടിയിലിരുന്നു.

“മുംഗ്ഫലി, മുംഗ്ഫലി” ഒരു ബാസ്കറ്റ് നിറയെ നിലക്കടല പാക്കറ്റുകളുമായി ഒരു പയ്യന്‍ അവരുടെയടുത്തേക്ക് വന്നു. വലിയ രണ്ട് പാക്കറ്റുകള്‍ അവന്‍ അവരുടെ നേരെ നീട്ടി. പേഴ്സില്‍ നിന്നും പണമെടുത്ത് കൊടുത്തിട്ട് ജാക്ക് അവനെ പറഞ്ഞുവിട്ടു.

ഇനിയുള്ള ഓരോ നിമിഷങ്ങളും തങ്ങളുടേത് മാത്രം. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. മൊബൈലിലൂടെയുള്ള സംഭാഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമുപരി പരസ്പരം കണ്ണില്‍ നോക്കിയിരുന്ന് സംസാരിക്കുന്നത് എന്തൊരു സന്തോഷമാണ്. അവരുടെ നിമിഷങ്ങള്‍ മിനിട്ടുകളും മിനിട്ടുകള്‍ മണിക്കൂറുകളുമായി നീണ്ടു. അവര്‍ രണ്ടുപേരും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അഭിരുചികളും കുടും‌ബവിശേഷങ്ങളുമൊക്കെ പങ്കിട്ടു.

ജാക്ക് ജാസ്മിന്റെ നീണ്ടു മനോഹരങ്ങളായ വിരലുകള്‍ ഒരു കൈയിലാക്കി മറുകൈകൊണ്ട് പ്രേമപൂര്‍വ്വം തലോടി. അവന്റെ അടുത്ത് മുട്ടിയുരുമ്മിയിരിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും സുരക്ഷിതത്വബോധവും അവള്‍ക്കനുഭവപ്പെട്ടു.

നീണ്ട ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു തങ്ങളുടെ പ്രേമബന്ധത്തിന്. നാട്ടില്‍ ജാസ്മിന്റെ അച്ഛനും അമ്മയും അവള്‍ക്ക് ഓരോ പ്രൊപ്പോസല്‍ വരുമ്പോഴും വിളിച്ചുപറയാറുണ്ട്. അവളെ ആരുടെയെങ്കിലും കൈയിലേല്പിച്ചാലേ അവര്‍ക്ക് സമാധാനമാവൂ. ജാസ്മിന്റെ ഒരേയൊരു സഹോദരന്‍ ജസ്റ്റിന്‍ ഇങ്ങിനെയുള്ള കാര്യങ്ങളേപ്പറ്റി ചിന്തിക്കാറേയില്ല. കൂട്ടുകാരുമായി മദ്യപിച്ചും, ഗുണ്ടായിസം കളിച്ചും ചില്ലറ രാഷ്ട്രീയവും തമ്മിലടിയുമായി കഴിയുന്നതാണ് അവന്റെ സ്വഭാവം.

എത്ര നേരം സംസാരിച്ചിരുന്നെന്ന് അവര്‍ക്കുതന്നെ അറിയില്ല. സമയം ഏറെയായിരിക്കുന്നുവെന്ന് മനസ്സിലാക്കിയത് ഹോസ്റ്റലില്‍ നിന്നും അവളുടെ റൂം‌മേറ്റ് പ്രിയയുടെ ഫോണ്‍ വന്നപ്പോഴാണ്. ജാക്കിന്റെ കരവലയത്തില്‍ നിന്നും അവള്‍ ചാടിയെഴുന്നേറ്റു. ഇനിയും താമസിച്ച് ഹോസ്റ്റലില്‍ ചെന്നാല്‍ പ്രശ്നമാകും.

“വാ മോളേ നമുക്ക് ഓരോ ഐസ്ക്രീം കഴിക്കാം.“ അവന്‍ അടുത്തുകണ്ട ഐസ്ക്രീം വില്പനക്കാരന്റെ അടുത്തേക്ക് നടന്ന് രണ്ട് ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തു. ഐസ്ക്രീം നുണഞ്ഞുകൊണ്ട് അവര്‍ കുറേ നേരം കൂടി അവിടെ ചെലവഴിച്ചു. നവംബര്‍ മാസമായിരുന്നതിനാല്‍ ഒരു വിധം തണുപ്പുണ്ടായിരുന്നു. അവള്‍ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്നും ഒരു ഷാളെടുത്ത് പുതച്ചു.

ഒന്‍പത് മണിക്ക് അവന്‍ അവളെ ഹോസ്റ്റലില്‍ ഡ്രോപ് ചെയ്തു.

“ഗുഡ്നൈറ്റ് ജാക്ക്, സ്വീറ്റ് ഡ്രീംസ്.” അവള്‍ അവന്റെ കൈ പിടിച്ചമര്‍ത്തിയിട്ട് ധൃതഗതിയില്‍ ഹോസ്റ്റലിലേക്ക് നടന്നു.

രാത്രി കിടക്കയില്‍ ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇപ്പോള്‍ വന്നിരിക്കുന്ന ഒരാലോചനയെക്കുറിച്ച് ചില ദിവസങ്ങള്‍ക്ക് മുന്‍പാണ് അച്ഛന്‍ ഫോണ്‍ വിളിച്ചറിയിച്ചത്. അമേരിക്കയില്‍ എഞ്ചിനീയറാണ് പയ്യന്‍. അച്ഛനും അമ്മയ്ക്കും ആ ആലോചന വളരെ ഇഷ്ടമായി. താന്‍ നാട്ടിലെത്താന്‍ കാത്തിരിക്കുകയാണ് അവര്‍. എന്നിട്ട് വേണം എത്രയും വേഗം കല്യാണം ഉറപ്പിക്കുവാന്‍. പയ്യന്‍ ഉടനെ അവധിക്ക് വരുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ആലോചിക്കുമ്പോള്‍ അവള്‍ക്കെങ്ങനെ ഉറങ്ങാനാകും.

രാവിലെ പ്രിയ കുലുക്കിവിളിച്ചപ്പോഴാണ് അവള്‍ ഉറക്കമുണര്‍ന്നത്. സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു. തനിക്ക് ഡ്യൂട്ടിക്ക് പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. താമസിച്ചാല്‍ ഹെഡ്നേഴ്സിന്റെ വഴക്ക് കേള്‍ക്കേണ്ടിവരും.

പെട്ടെന്ന് മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. അവള്‍ പല്ലു ബ്രഷ് ചെയ്തുകൊണ്ട് പെട്ടെന്ന് പോയി ഫോണെടുത്തു. അച്ഛനാണ്.

“ഹലോ, എന്താണച്ഛാ ഇന്ന് രാവിലെ തന്നെ.” അവള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.

“ഹേയ്, ഒന്നുമില്ല മോളേ, വെറുതെ വിളിച്ചതാണ്. അമ്മയ്ക്ക് നിന്നെ കാണണമെന്ന് ഒരാഗ്രഹം. അത്രേയുള്ളൂ.” അച്ഛന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ അതവള്‍ക്ക് തീരെ വിശ്വാസമായില്ല. കാരണം ഇതാദ്യമായാണ് അച്ഛന്‍ തന്നെ ഇത്ര രാവിലെ ഫോണില്‍ വിളിക്കുന്നത്. അപ്പോള്‍ ഈ വിളിയുടെ പിന്നില്‍ എന്തെങ്കിലും കാരണമുണ്ടാവാതിരിക്കില്ല.

“അച്ഛാ, എന്താ കാര്യമെന്ന് പറയൂ.” അവള്‍ അച്ഛനെ നിര്‍ബന്ധിച്ചു.

“മോളേ, അമ്മക്ക് പ്രത്യേകിച്ചൊന്നുമില്ല. ഒരു ചെറിയ തലചുറ്റല്‍. ഇന്നലെ ആശുപത്രിയില്‍ പോയിരുന്നു. അമ്മക്ക് നിന്നെ കാണാന്‍ വല്ലാത്ത മോഹം. നിനക്ക് വരാന്‍ പറ്റുമോ മോളേ? നിനക്കറിയാമോ നിന്നെപ്പറ്റി മാത്രമാണ് അവള്‍ ഈയിടെയായി എന്നോട് എപ്പോഴും സംസാരിക്കാറുള്ളൂ.” അച്ഛന്റെ സംസാരത്തില്‍ ഒരു ഗദ്ഗദം മുഴങ്ങിയിരുന്നില്ലേ? വല്ലാത്ത ഒരു ചിലമ്പിച്ച ശബ്ദം!!

“ഞാന്‍ നാളെത്തന്നെ തിരിക്കാമച്ഛാ.” അവള്‍ അച്ഛന് ഉറപ്പുനല്‍കി.

വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങള്‍ ചെയ്തിട്ട് അവള്‍ ഹോസ്പിറ്റലിലെത്തി ലീവ് ആപ്ലിക്കേഷനെഴുതിക്കൊടുത്തു. അതിനുശേഷം യൂസഫ് സരായിലെ ട്രാവല്‍ ഏജന്‍സിയില്‍ പോയി നാട്ടിലേക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു ചെയ്തു. പിറ്റേന്ന് രാവിലെ പത്ത് മണിക്കാണ് ഫ്ലൈറ്റ്. ഉടനെ തന്നെ ആ വിവരം അച്ഛനെ വിളിച്ചുപറയുകയും ചെയ്തു.

അടുത്തദിവസം രാവിലെ അഞ്ച് മണിക്ക് തന്നെ അവള്‍ ഉറക്കമുണര്‍ന്ന് ബാഗില്‍ തുണിയെല്ലാം പാക്ക് ചെയ്തു. കൃത്യം എട്ട് മണിക്ക് തന്നെ ജാക്ക് ഹോസ്റ്റലിലെത്തി. രണ്ടുപേരും കൂടി ഒരു ടാക്സിയില്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. അവിടെനിന്നും ജാക്കിനോട് വിടപറഞ്ഞ് അവള്‍ പെട്ടെന്ന് ഉള്ളില്‍ കയറി. ഫ്ലൈറ്റിലിരിക്കുമ്പോഴും അവള്‍ക്ക് വല്ലാത്ത ടെന്‍ഷനായിരുന്നു. അമ്മക്ക് എന്തായിരിക്കും അസുഖം? അച്ഛന്റെ സംസാരത്തില്‍ നിന്ന് തന്നെ അമ്മക്ക് എന്തോ കാര്യമായ അസുഖമുണ്ടെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. അല്ലെങ്കില്‍ ഇത്ര സെന്റിമെന്റലായി അച്ഛന്‍ സംസാരിക്കാറില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അച്ഛന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകള്‍. ഒരു വര്‍ഷത്തിനു ശേഷം കാണുന്ന മകളെ കണ്ടതും ആ ചുണ്ടുകള്‍ വിതുമ്പി. മകള്‍ അച്ഛനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

കാര്‍ ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തിയിട്ടും അമ്മയെ പുറത്ത് കാണാത്തതില്‍ അവള്‍ക്ക് ആശങ്ക തോന്നി. അല്ലെങ്കില്‍ തന്നെക്കാത്ത് അച്ഛന്റെ കൂടെ എയര്‍പോര്‍ട്ടിലെത്താറുള്ളതാണ്. എന്താണ് പറ്റിയത് എന്റെ അമ്മക്ക്? അവളുടെ ഹൃദയം പിടഞ്ഞു.

കാറില്‍ നിന്നിറങ്ങിയതും അവള്‍ ഓടുകയായിരുന്നു. സ്റ്റെപ്പുകള്‍ കയറി അവള്‍ അച്ഛന്റേയും അമ്മയുടേയും ബെഡ്‌റൂമിലെത്തി.

അതാ കിടക്കയില്‍ ഒരു ക്ഷീണിച്ച രൂപം. ഇത് തന്റെ അമ്മ തന്നെയാണോ എന്ന് അവള്‍ക്ക് സംശയം തോന്നി. എത്ര പ്രസരിപ്പുള്ള മുഖവും ആരോഗ്യമുള്ള ശരീരവുമായിരുന്നു. ഇത്രപെട്ടെന്ന് ഇതെന്താണ് പറ്റിയത്? അമ്മ അപ്പോള്‍ നല്ല മയക്കത്തിലായിരുന്നു. അമ്മക്കെന്തോ മാരകമായ അസുഖം തന്നെ. എന്നാല്‍ അച്ഛന്‍ തന്നില്‍ നിന്ന് അതൊളിച്ചുവെക്കുകയാണ്.

പെട്ടെന്നോടിച്ചെന്ന് അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ സാമീപ്യമൊന്നും പക്ഷേ അമ്മ അറിഞ്ഞില്ല. ഏറെ പ്രയത്നത്തിനുശേഷമാണ് കണ്ണുകള്‍ തുറന്നത്. മകളെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

“അച്ഛാ, പറയൂ എന്താണ് എന്റെ അമ്മക്ക് പറ്റിയത്? എന്നില്‍ നിന്നും എന്തിനാണ് ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത്?” അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛന്റെ തോളിലേക്ക് ചാരി.

“മോളേ, അമ്മയ്ക്ക് പെട്ടെന്നാണ് ബി.പി. കൂടിയത്. രണ്ടു ദിവസം മുന്‍പ് ഹോസ്പിറ്റലില്‍ ചെന്നപ്പോഴാണ് അമ്മയുടെ രോഗത്തെപ്പറ്റി ഡോക്ടര്‍ വിശദീകരിച്ചത്. വളരെ പെട്ടെന്നാണ് അമ്മയുടെ ശരീരം ക്ഷീണിച്ചതും അതോടൊപ്പം പൂര്‍ണ്ണമായി തളര്‍ന്നതും. ഹോസ്പിറ്റലില്‍ കിടത്തിയിട്ടും കൂടുതല്‍ ഫലമൊന്നുമില്ലെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞതിനാലാണ് അമ്മയെ വീട്ടിലെത്തിച്ചത്.” കൂടുതലൊന്നും പറയാതെ മകളെ വിട്ട് അച്ഛന്‍ പുറത്തേക്കിറങ്ങി.

അമ്മ കിടക്കുന്ന കട്ടിലിനോട് ചേര്‍ന്ന് കിടന്നിരുന്ന മറ്റൊരു കട്ടിലില്‍ അവള്‍ കയറിക്കിടന്നു. ജാക്കിനെ വിവരമറിയിച്ചാലോ? തന്നെ സഹായിക്കാന്‍ ആരുമില്ല. ചേട്ടന്‍ വീട്ടില്‍ വരാറേയില്ല എന്നാണ് അച്ഛന്‍ പറഞ്ഞത്. ഇനി എന്താണൊരു പോംവഴി?

പിന്നെ അവള്‍ കൂടുതലൊന്നും ആലോചിച്ചില്ല. അവള്‍ പെട്ടെന്ന് തന്നെ ജാക്കിനെ വിളിച്ച് നാട്ടിലെ സ്ഥിതിഗതികള്‍ അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ അവളുടെ കൂടെ നില്‍ക്കാന്‍ കഴിവും തന്റേടവുമുള്ളയാള്‍ എന്തു കൊണ്ടും അവന്‍ തന്നെ.

ജാക്സണ്‍ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ അവധിയെടുത്ത് നാട്ടിലെത്തി. ജാസ്മിനെ അവന്‍ ആശ്വസിപ്പിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. ഇതുകൂടാതെ കൊച്ചിയിലെ വളരെ പ്രസിദ്ധമായ നല്ലൊരു ഹോസ്പിറ്റലില്‍ത്തന്നെ അമ്മയെ അഡ്മിറ്റാക്കുകയും ചെയ്തു.

ജാക്കിന്റെ പെട്ടെന്നുള്ള വരവ് അച്ഛന് ഇഷ്ടമായില്ലെന്നു ജാസ്മിനു മനസ്സിലായി. അവരുടെ സ്നേഹബന്ധത്തേപ്പറ്റി അവള്‍ പറഞ്ഞിരുന്നെങ്കിലും പെട്ടെന്നതുള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അച്ഛന്‍. എന്നാല്‍ ജാക്കിന്റെ പിന്നീടുള്ള സഹായസഹകരണങ്ങളും പെരുമാറ്റവും മറ്റും അച്ഛന് ജാക്കിനോടുള്ള അകല്‍ച്ചയെ വളരെ പെട്ടെന്ന് തന്നെ കുറച്ചുകൊണ്ടുവരാന്‍ സഹായിച്ചു.

വളരെപ്പെട്ടെന്നാണ് അമ്മയുടെ അസുഖത്തിന് നല്ല മാറ്റം കണ്ടുതുടങ്ങിയത്. ആരുടെയെങ്കിലും സഹായത്തോടെ ബഡ്ഡില്‍ എഴുന്നേറ്റിരിക്കാമെന്നായിരിക്കുന്നു ഇപ്പോള്‍.

ഹോസ്പിറ്റലില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ത്തന്നെ അമ്മയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇനി നല്ല പരിചരണം ലഭിച്ചാല്‍ മാസങ്ങള്‍ക്കകം അമ്മ നടന്നുതുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.

ജാക്കിന്റെ അവധി തീര്‍ന്നതിനാല്‍ അവന്‍ ഡല്‍ഹിക്ക് തിരികെ പോകുവാനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അപ്പോഴാണ് ജസ്റ്റിന്‍ അവിടെ വന്നുകയറിയത്. അവിടത്തെ സംഭവവികാസങ്ങള്‍ നാട്ടുകാരില്‍ നിന്നും കേട്ടറിഞ്ഞുള്ള വരവാണ്.

“ഹലോ, ഞാന്‍ ജസ്റ്റിന്‍. നിങ്ങളുടെ സഹായസഹകരണങ്ങളേക്കുറിച്ചും എന്റെ പെങ്ങളോടുള്ള സ്നേഹത്തേക്കുറിച്ചുമെല്ലാം ഞാനറിഞ്ഞു.” അവന്‍ ഒന്നിരുത്തിമൂളിക്കൊണ്ട് ജാക്സണു കൈ കൊടുത്തു. ജാക്കിന്റെ കൈ ആ ഉരുക്കുമുഷ്ടികള്‍ക്കുള്ളില്‍ ഞെരുങ്ങി.

“നീ‍ എന്റെ കൂടെ വരൂ. നമുക്കൊന്ന് ചുറ്റിയിട്ടുവരാം. എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്. നിങ്ങള്‍ തമ്മില്‍ പരിചയവും സ്നേഹവുമായ സ്ഥിതിക്ക് വിവാഹക്കാര്യങ്ങളേപ്പറ്റിയൊക്കെ ചിന്തിക്കേണ്ടേ?” ജസ്റ്റിന്‍ ജാക്കിന്റെ തോളില്‍ കൈ വെച്ചു കൊണ്ട് പറഞ്ഞു.

ജാസ്മിന് തന്റെ സഹോദരന്റെ ക്ഷണത്തിനുപിന്നിലുള്ള അപകടം മനസ്സിലായി. ഇതൊരു ഗൂഡതന്ത്രമാണ്. അവള്‍ അവരെ തടഞ്ഞു.

എന്നാല്‍ ജാസ്മിന്‍ തടഞ്ഞത് കൂട്ടാക്കാതെ ജാക്ക് ജസ്റ്റിന്റെ ഒപ്പം പുറത്തേക്കിറങ്ങി. എന്തായാലും കാര്യങ്ങളെല്ലാം പരസ്പരം സംസാരിക്കാതെ മനസ്സിനുള്ളിലെ ഈ അനിഷ്ടം മാറില്ലല്ലോ. നാട്ടുകാര്‍ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്നാര്‍ക്കറിയാം.

അവര്‍ രണ്ടുപേരും കായല്‍ക്കരയിലൂടെ നടന്നു. ജസ്റ്റിന്‍ അവിടെ കെട്ടിയിട്ടിരുന്ന ഒരു ബോട്ടില്‍ കയറിയിരുന്ന് അതിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ജാക്ക് ഒന്ന് മടിച്ചെങ്കിലും ജസ്റ്റിന്‍ ഇരുന്ന സീറ്റിന്റെ എതിര്‍വശമുള്ള സീറ്റില്‍ അവനും കയറിയിരുന്നു.

ബോട്ട് ഒരിരമ്പലോടെ ഓളങ്ങള്‍ കീറിമുറിച്ചുകൊണ്ട് കായലിനു നടുവിലൂടെ കുതിച്ചുനീങ്ങി. കര അകന്നകന്ന് അപ്രത്യക്ഷമായി.

“നിന്റെ പേര് ജാക്സണെന്നാണല്ലേ?” ജസ്റ്റിന്‍ ആദ്യത്തെ ചോദ്യം തൊടുത്തുവിട്ടു.

“അതെ” ജാക്സണ്‍ തലകുലുക്കി.

“നിനക്കെന്താണ് എന്റെ വീട്ടില്‍ കാര്യം.” അവന്‍ നെറ്റി ചുളിച്ച് പുരികക്കൊടികള്‍ വളച്ചുകൊണ്ട് ചോദിച്ചു. ആ മുഖത്ത് ക്രൌര്യം മുറ്റിനിന്നിരുന്നു.

“ഞാനും ജാസ്മിനും സ്നേഹത്തിലാണ്.” ഉള്ളില്‍ ചെറിയ ഭയം തോന്നിയെങ്കിലും അവന്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

“അപ്പോള്‍ നീ എന്റെ പെങ്ങളെ വഴിതെറ്റിച്ചേ അടങ്ങൂ അല്ലേ? ഈ കായലിന്റെ ആഴം അറിയാന്‍ നിനക്കത്ര ആഗ്രഹമാണല്ലേ?” ജസ്റ്റിന്‍ ക്രൂരമായി ചിരിച്ചു.

ജാക്ക് ഭയപ്പാടോടെ ചുറ്റും നോക്കി. എവിടെയും വെള്ളം മാത്രം. കര വളരെ ദൂരെക്കാണാം. കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്നുവെച്ച താന്‍ ഒരു വിഡ്ഡിതന്നെ. ഇപ്പോള്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാണ്. എങ്കിലും ഉള്ളില്‍ നിറഞ്ഞ ഭയം അവന്‍ പുറത്തുകാട്ടിയില്ല.

അടുത്ത നിമിഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ ജസ്റ്റിന്‍ ജാക്കിന്റെ നേരെ ഒരു ഈറ്റപ്പുലിയെപ്പോലെ കുതിച്ചുചാടി. ബോട്ട് വല്ലാതെ ഉലഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തില്‍ ജാക്ക് വിരണ്ടുപോയി.

“ജസ്റ്റിന്‍, പ്ലീസ് ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കൂ, എന്നെ ഒന്നും ചെയ്യരുത്.” മരണം മുന്നില്‍ക്കണ്ട ജാക്ക് വെപ്രാളത്തോടെ പറഞ്ഞു. ജസ്റ്റിന്‍ പക്ഷേ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറല്ലായിരുന്നു.

ജസ്റ്റിന്റെ കൈകളില്‍ കിടന്ന് ജാക്ക് പിടഞ്ഞു. ബലം പ്രയോഗിച്ച് ആ കരുത്തുറ്റ പിടി വിടുവിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.

തന്നെ കായലില്‍ തള്ളാനാണ് ജസ്റ്റിന്റെ ശ്രമമെന്ന് ജാക്കിന് മനസ്സിലായി. ഇനി രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല.

അടുത്ത നിമിഷം! അരയിലെ ഉറയില്‍ നിന്നും ഊരിയെടുത്ത കഠാരയുമായി ജസ്റ്റിന്‍ ജാക്കിനെ ആക്രമിച്ചു. ആദ്യത്തെ കുത്ത് ജാക്കിന്റെ കയ്യില്‍ത്തന്നെ തറഞ്ഞുകയറി. അവിടെ നിന്നും രക്തം ചീറ്റാന്‍ തുടങ്ങി. വര്‍ദ്ധിച്ച ദേഷ്യത്തോടെ അവന്‍ രണ്ടാമതും കഠാര ആഞ്ഞുവീശി. ഇത്തവണ ജാക്കിന്റെ നെഞ്ചിനുനേരെ വന്ന കുത്ത് ഭാഗ്യവശാല്‍ ബോട്ട് പാളിയതിനാല്‍ ഒരു ചെറിയ പോറല്‍ ഏല്‍പ്പിച്ചേയുള്ളൂ. എന്നാല്‍ മൂന്നാമത് വന്ന കുത്തില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ഒഴിഞ്ഞുമാറിയ ജാക്ക് ജസ്റ്റിന്റെ കൈക്ക് ആഞ്ഞൊരു തട്ട് തട്ടി. പെട്ടെന്ന് ബാലന്‍സ് തെറ്റിയ ജസ്റ്റിനെ ജാക്ക് കായലിലേക്ക് ആഞ്ഞുതള്ളി.

ഒരലര്‍ച്ചയോടെ കായലില്‍ പതിച്ച ജസ്റ്റിന്‍ ബോട്ടിന്റെ ഒരരുകില്‍ പിടിച്ചെങ്കിലും ജാക്ക് കിട്ടിയ അവസരം പാഴാക്കാതെ അവന്റെ മുഖം ലക്ഷയമാക്കി ചവിട്ടി. അവന്‍ വെള്ളത്തിലേക്ക് തന്നെ തെറിച്ചുവീണു. സമനില വീണ്ടെടുത്ത ജാക്ക് ബോട്ട് കരയിലേക്ക് തിരിച്ചുവിട്ടു. ജസ്റ്റിന്‍ എതിര്‍ദിശയിലേക്ക് നീന്തിത്തുടങ്ങി.

ശരീരത്തില്‍ നിന്നും വളരെയേറെ രക്തം നഷ്ടപ്പെട്ട ജാക്ക് ഒരു വിധത്തിലാണ് വീട്ടിലെത്തിയത്. മുറ്റത്തേക്ക് കയറിയതും അവന്‍ ബോധം നശിച്ച് വീഴുകയായിരുന്നു. ജാസ്മിനും അച്ഛനും കൂടി ജാക്കിനെ പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഡ്രസ്സിംഗിനും ഗ്ലൂക്കോസ് ഡ്രിപ്പിനും ശേഷം ഏതാനും മണിക്കൂറുകള്‍ വിശ്രമിച്ചിട്ട് അവര്‍ ഹോസ്പിറ്റല്‍ വിട്ടു.

ജാക്കിനും ജാസ്മിനും പിന്നീട് അവിടെ കഴിയാനുള്ള മാനസികാവസ്ഥ തീരെയില്ലായിരുന്നു. കാരണം ഏതുനിമിഷവും ജസ്റ്റിനെ അവര്‍ പ്രതീക്ഷിച്ചു. വര്‍ദ്ധിച്ച വീര്യത്തോടെ അവന്‍ ഇനിയൊരു ആക്രമണത്തിനു തുനിയുന്നതിനു മുന്‍പ് ഡല്‍ഹിക്ക് തിരികെ പോകാനുള്ള പ്ലാനിലായിരുന്നു ഇരുവരും.

എന്നാല്‍ ജാസ്മിന്റെ അച്ഛനും അമ്മയും അവരുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. പിന്നീടുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്നായിരുന്നു. ജാക്സന്റേയും ജാസ്മിന്റേയും വിവാഹം വളരെ ചുരുക്കം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടത്തപ്പെട്ടു.

“എല്ലാം എടുത്തുവെച്ചോ മോളേ?” ഓടിനടന്ന് ഓരോ കാര്യങ്ങളും ചെയ്തുകൊണ്ടിരുന്ന അമ്മ മകള്‍ക്കുവേണ്ടി ഇഷ്ടവിഭവങ്ങള്‍ ഒരുക്കുന്നതിലും പാക്ക് ചെയ്യുന്നതിലുമുള്ള തിരക്കിലായിരുന്നു.

വെള്ളയില്‍ വലിയ പുള്ളിക്കുത്തുകളുള്ള മനോഹരമായ ഒരു സാരി ധരിച്ച് ജാസ്മിന്‍ പുറത്തേക്ക് വന്നു. ആ വേഷത്തില്‍ അവള്‍ പൂര്‍വ്വാധികം സുന്ദരിയായി കാണപ്പെട്ടു.

ജാക്ക് ഒരു നിമിഷം അവളെ നിര്‍ന്നിമേഷം നോക്കി നിന്നുപോയി.

എയര്‍ ഇന്ത്യാ വിമാനം കൊച്ചിയില്‍ നിന്നും പറന്നുയരുമ്പോള്‍ അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം അനന്തവിഹായസ്സിലേക്ക് അവരോടൊപ്പം പറന്നുയരുകയായിരുന്നു.

തന്റെ മാറിടത്തില്‍ ചാരിക്കിടക്കുന്ന പ്രിയതമയെ കരവലയത്തിലാക്കുമ്പോള്‍ ജാക്സണു സ്വര്‍ഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു.

ഒരു ട്രേയില്‍ നിറയെ ടോഫിയുമായി വന്ന എയര്‍ഹോസ്റ്റസിനെ നോക്കി അവന്‍ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.

“കൂടുതല്‍ മധുരം കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.”

ജാസ്മിന്‍ ജാക്ക് പറഞ്ഞത് കേട്ടില്ല. അവരെ രണ്ടുപേരേയും മാറിമാറി നോക്കിയ ജാസ്മിന് അവര്‍ പരസ്പരം നോക്കി ചിരിച്ചതെന്തിനായിരുന്നെന്ന് മാത്രം മനസ്സിലായില്ല.

17 comments:

മഴത്തുള്ളി said...

അടുത്ത നിമിഷം തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ ജസ്റ്റിന്‍ ജാക്കിന്റെ നേരെ ഒരു ഈറ്റപ്പുലിയെപ്പോലെ കുതിച്ചുചാടി. ബോട്ട് വല്ലാതെ ഉലഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തില്‍ ജാക്ക് വിരണ്ടുപോയി.

ഒരു കൊച്ചുപ്രണയകഥ :)

Rasheed Chalil said...

മഴത്തുള്ളി മാഷേ നന്നായിരിക്കുന്നു. ഒരു സംഭവം പോലെ വായിക്കാനാവുന്ന ഒരു കഥ.

മുസ്തഫ|musthapha said...

മാത്യൂസ്...
ഇത്തിരി പറഞ്ഞത് പോലെ ഒരു സംഭവകഥ വായിക്കുന്നത് പോലെ തോന്നി.

ജാസ്മിനെ പോലെ തന്നെ എനിക്കും മനസ്സിലായില്ല, അവര്‍ പരസ്പരം നോക്കി ചിരിച്ചതെന്തിനായിരുന്നെന്ന്‘

:)

സുല്‍ |Sul said...

മഴത്തുള്ളീ

എനിക്കിഷ്ടായി ഈ പൈങ്കിളിയെ.

-സുല്‍

വല്യമ്മായി said...

കഥാ തന്തുവില്‍ പുതുമയൊന്നുമില്ലെങ്കിലും ചടുലമായ അവതരണം.മുഷിയാതെ വായിക്കാന്‍ പറ്റി.

ഇന്ദിരാഗാന്ധിയാണ് ശരി.

മഴത്തുള്ളി said...

ഇത്തിരിമാഷേ, ഒത്തിരി നന്ദി വായിച്ച് അഭിപ്രായം പറഞ്ഞതില്‍. ഇന്നലെയിട്ട പോസ്റ്റ് ഒരു മൊഴികളുമില്ലാതെ ഇന്നു രാവിലെയും അനാഥമായിക്കിടക്കുമ്പോള്‍ വന്ന ഈ കമന്റ് കണ്ടിട്ട് വളരെ സന്തോഷം തോന്നി :)

അഗ്രജന്‍, സന്തോഷം. പിന്നെ ജാസ്മിന് ഇനി മറ്റു വല്ല സംശയവും തോന്നുമോ എന്തോ :)

സുല്‍, അമ്പടാ മിടുക്കാ, പൈങ്കിളിയെ മാത്രം ഇഷ്ടമായി അല്ലേ, ഇനി തേങ്ങ അടിക്കാന്‍ വാ, അപ്പോള്‍ പറയാം ;)

വല്യമ്മായീ, മുഷിയാതെ വായിക്കാന്‍ പറ്റിയെന്നറിഞ്ഞതില്‍ സന്തോഷം. ഈ പോസ്റ്റ് വളരെ നീണ്ടുപോയി. എഴുതാനിരുന്നപ്പോള്‍ തോന്നിയ വിഷയം പ്രണയമായിരുന്നു :) പിന്നെ ഇന്ദിരാഗാന്ധി ശരിയാക്കി. തെറ്റു കാണിച്ചുതന്നതിന് നന്ദി.

കുറുമാന്‍ said...

മഴതുള്ളിമാഷെ, കൊള്ളാം.......ഇടക്കിടെ എഴുതൂ

G.MANU said...

mazhathulli......um, umm, ummmm,

ഇളംതെന്നല്‍.... said...

ഒരു നോവലിനുള്ള വകുപ്പുണ്ടായിരുന്നല്ലോ..... :)

:: niKk | നിക്ക് :: said...

രഹസ്യ പോലീസിലുള്ള എന്റെ ഒരു സുഹൃത്ത് ഈ കഥ മുന്‍പ് പറഞ്ഞിരുന്നു. ഉടനെ ഒരു അറസ്റ്റ് വാറണ്ട് ഡെല്‍ഹിയില്‍ എത്തും. സൂക്ഷിക്കുന്നത് നല്ലതാട്ടോ. വിവരങ്ങള്‍ ‘ജാസ്മിന്‍’ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ് കെട്ടോ ;)


ഹിഹിഹി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രേം പേടിത്തൊണ്ടനാണോ ജാക്??

മഴത്തുള്ളി said...

കുറുമാന്‍ മാഷേ, ഇനിയും നോക്കട്ടെ എഴുതാന്‍, അല്പം തിരക്കായിരുന്നു.

മനു, എന്താ ഒരു മൂളല്‍ ;)

ഇളംതെന്നല്‍, അതെ കുറെയേറെ നീണ്ടുപോയല്ലേ, ഇനി ഒരു തുടരന്‍ നോവലാക്കാം :)

നിക്കേ, നിക്കും ജാക്കും തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ, ഞാന്‍ പറഞ്ഞാ ഇനി പോലീസ് നിക്കിനെ തേടിയെത്തും, സൂക്ഷിച്ചോ ;)

കുട്ടിച്ചാത്തോ, ജാക്കിന് പേടിയാണെന്നാരുപറഞ്ഞു, ഒരു ചെറിയ ഭയം അത്രമാത്രം ;)

Unknown said...

അവസാനത്തെ ആ ചിരി മാത്രം എനിക്ക് മനസ്സിലായില്ല. (നിനക്ക് മനസ്സിലാവില്ലെടാ പുല്ലേ എന്നല്ലേ ഞാന്‍ കേട്ടു) ;-)

Anonymous said...

കൊള്ളാം. അല്പം നീണ്ടുപോയില്ലെയെന്നൊരു സംശയം. ഇടക്കിടെ എഴുതു..
കെ.മേനൊന്‍

നോബി ബിജു said...

മഴത്തുള്ളീ,

ലളിതവും ഹൃദ്യവുമായ രചനാശൈലി. ഒരു പ്രണയസങ്കീര്‍ത്തനം എന്ന കൊച്ചുകഥ ഇഷ്ടമായി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും.

ശിശു said...

മഴത്തുള്ളീ:) വായിച്ചു. വല്യമ്മായി പറഞ്ഞതുപോലെ, കഥയില്‍ വല്യപുതുമയില്ലെങ്കിലും മൊത്തം വായിപ്പിക്കുന്നതില്‍ കഥകൃത്ത് വിജയിച്ചിരിക്കുന്നു.

ഓഫ്: അപ്പൊ ഇതാ ഓഫീസിലിരുന്നുപണി ഇല്ലെ?, വളരെ തിരക്കിലാണെന്ന് പറച്ചിലും തുടരന്‍ എഴുത്തും.. ദൈവം ചോദിക്കട്ടെ... (തമാശ, തമാശ.. ഹിഹിഹി)

മഴത്തുള്ളി said...

ദില്‍ബാസുരാ, ആ ചിരിമാത്രമേ മനസ്സിലായുള്ളൂ എന്നിപ്പോള്‍ മനസ്സിലായി. ;)

കുട്ടമ്മേന്നേ, ഇനി ഇത്ര നീളമുള്ള പോസ്റ്റുകളൊന്നും എഴുതുന്നില്ല. പോരേ? :)

നോബി, കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

ശിശു, വെറുതെ മനസ്സില്‍ തോന്നിയതെല്ലാം എഴുതി. പക്ഷേ ഓഫീസില്‍ വച്ചല്ല മാഷേ, വീട്ടില്‍ വെച്ചാ. പിന്നെ പ്രണയകഥകള്‍ മനസ്സില്‍ വരുന്നതിനെന്തു ചെയ്യും, ഓക്കെ ഇനി എന്നാല്‍ ഒരു കുറ്റാന്വേഷണകഥയാവട്ടെ അടുത്തത് അല്ലേ? ;)