Friday, March 9, 2007

പൈലിയാശാന്റെ വികൃതികള്‍

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം.ടൈം‌പീസ് സമയം ആറ് മണിയായെന്ന കാര്യം ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ വിളിച്ചറിയിച്ചുകൊണ്ടേയിരുന്നു. നാശം, ഇതിന്റെ ബെല്ലടി ഒന്നു നില്‍ക്കുന്നേയില്ലല്ലോ എന്നോര്‍ത്തു കൊണ്ട് കിടന്നു.

കുളിരുള്ള പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചു കിടക്കാനാണ് എനിക്കിഷ്ടം. ഞാന്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡില്‍ പഠിക്കുന്ന കാലം. അന്നൊരു ശനിയാഴ്ച ആയിരുന്നതിനാല്‍ സ്കൂളിന് അവധിയാണ്. നേരത്തെ എഴുന്നേറ്റിട്ട് അതിനാല്‍ എന്ത് ചെയ്യാനാണ്? വീണ്ടും ഞാന്‍ ഒരു മയക്കത്തിലേക്ക് വഴുതിവീണു.

“എടാ ആരുമില്ലേടാ ഇവിടെ?” ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാന്‍ വീണ്ടും ഞെട്ടിയുണര്‍ന്നത്. മുറുക്കാന്‍ മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് പൈലിയാശാന്‍‍ വീടിന്റെ പടികള്‍ കയറി. ആശാനേപ്പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്കോറ്റിയെത്തുന്ന കാര്യങ്ങളെന്തെന്നോ? എപ്പോഴും ദേഷ്യം സ്ഫുരിക്കുന്ന ചുവന്ന കണ്ണുകള്‍. അധികാരമനോഭാവത്തോടെയുള്ള പെരുമാറ്റം. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെതന്നെ നിമിഷനേരം കൊണ്ട് വെറുപ്പുളവാക്കാന്‍ പോന്ന സംഭാഷണശൈലി. ഇതിനെല്ലാം പുറമേ നാട്ടുകാരെല്ലാം പൈലിയാശാനു കരിനാക്കുണ്ടെന്ന് എപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പറയാറുമുണ്ട്.

പൈലിയാശാന് പ്രായം എണ്‍പതില്‍ കുറയില്ല. എങ്കിലും നല്ല ഒത്ത ആരോഗ്യമുള്ള ശരീരമാണ്. എപ്പോഴും ഒരു ഊന്നുവടിയും കയ്യിലുണ്ടാകും.

‘ഡിസംബര്‍ ഒന്നാം തീയതി തന്നെയാണല്ലോ വല്യപ്പന്റെ വരവ്’. ഞാന്‍‍ പതുക്കെ അകത്തുനിന്നും എത്തിനോക്കി. ‘ഈ മാസം ഇനി നോക്കേണ്ട.’

“എടാ... ചായയായില്ലേടാ..??” ചാരുകസേരയിലേക്ക് ചായുന്നതിനിടയില്‍ പൈലിയാശാന്‍‍‍ അകത്തേക്ക് നോക്കി നീട്ടിവിളിച്ചു.

നിമിഷനേരം കൊണ്ട് ആവിപറക്കുന്ന ചായ ആശാന്റെ മുന്‍പിലെത്തി‍. എന്നും ഇതാണ് പതിവ്. അല്‍പ്പം താമസിച്ചാല്‍ അതിന് ആശാന്റെ വായിലിരിക്കുന്ന ചീത്തവിളി മുഴുവനും കേള്‍ക്കേണ്ടി വരും.

ചൂടുചായ ഊതിയാറ്റിക്കുടിച്ചുകൊണ്ടിരുന്ന ആശാന്റെ കണ്ണുകള്‍ തൊടിയിലൂടെ പരതി. അതാ നില്‍ക്കുന്നു ഒരു മുഴുത്ത വാഴക്കുല. കാഴ്ചശക്തി അല്പം കുറവാണെങ്കിലും ഇത്തരം കാര്യങ്ങള്‍ കാണുന്നതിന് ആശാന്റെ കണ്ണുകള്‍ക്ക് നല്ല കാഴ്ചശക്തിയുണ്ടെന്നാണ് നാട്ടുകാരുടെ പരക്കെയുള്ള അഭിപ്രായം.

“എടാ.. ഈ വാഴക്കുല വെട്ടാറായല്ലോടാ.. ഇനിയുമത് നിന്നാല്‍ താഴെ വീഴും.” പൈലിയാശാന്‍‍ തന്റെ നാവ് മെല്ലെയൊന്ന് വളച്ചു.

അടുത്ത നിമിഷം! കിണറിന്റെ കരയില്‍ നിന്നിരുന്ന മൂത്തുപഴുക്കാറായ ഞാലിപ്പൂവന്‍ വാഴക്കുല അത് കേട്ടിട്ടെന്നവണ്ണം ഒന്ന് അനങ്ങി. അതാ ഞങ്ങള്‍ നോക്കിനില്‍ക്കെ വാഴക്കുല പതുക്കെ ചരിഞ്ഞ് ചരിഞ്ഞ് നിലം‌പതിച്ചു. കായ്കള്‍ പൊട്ടിച്ചിതറി.

എന്തെങ്കിലും പ്രതീക്ഷിച്ചിരുന്ന ഞാനും അനിയന്മാരും വെളിയില്‍ വന്ന് ഈ കാഴ്ച കണ്ടതും ചിരിക്കാന്‍ തുടങ്ങി.

“ഉം, ഇനി നിങ്ങള്‍ പറയും ഇത് ഞാന്‍ പറഞ്ഞിട്ടാണ് വീണതെന്ന്. ആ വാഴക്കുല വീഴാറായി നില്‍ക്കുകയായിരുന്നു. എന്റെ കഷ്ടകാലത്തിനു ഞാന്‍ അതൊന്നു പറഞ്ഞുപോയി”. ആശാന്‍‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു.

“ഇനി പറഞ്ഞിട്ടെന്താ ഫലം. അതിന്റെ ചുണ്ടറ്റത്തെ മൂന്നാലു പെടലകള്‍ പോയില്ലെ?” അപ്പച്ചന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

ആശാനേപ്പറ്റി നാട്ടില്‍ പലരും ഇതുപോലെ പറയാറുണ്ട്. ഒരിക്കല്‍ മറ്റെവിടെയോ സന്ദര്‍ശിച്ച സമയം. ആശാന്‍ ഒരു ചെന്തെങ്ങിനെ നോക്കി ഇങ്ങനെ മൊഴിഞ്ഞു.

“ഹൊ, ഇതുപോലെ നാലു തെങ്ങുണ്ടെങ്കില്‍ നല്ല വരുമാനമാണല്ലോ, കണ്ടില്ലേ മച്ചിങ്ങ കുലകുത്തിക്കിടക്കുന്നത്.”

എന്തു സംഭവിച്ചെന്നറിയില്ല, അടുത്ത ദിവസം മുതല്‍ ആ തെങ്ങിന്റെ മച്ചിങ്ങ പൊഴിയാന്‍ തുടങ്ങി. എന്തിനധികം പറയുന്നു, താമസിയാതെ ആ തെങ്ങിന്റെ മണ്ട തകര്‍ന്ന് നിലം‌പതിച്ചു.

ഒരിക്കല്‍ വീട്ടുമുറ്റത്തിനടുത്ത് നിന്നിരുന്ന ഒരു മുരിങ്ങമരത്തില്‍ പടര്‍ന്നു കയറിയിരുന്ന കുമ്പളത്തില്‍ നിറയെ കായ്ച്ചുകിടന്നിരുന്ന കുമ്പളങ്ങാ കണ്ട ആശാന്‍ പറഞ്ഞു, “ഉം... കുമ്പളങ്ങ നല്ല കറിവെക്കാന്‍ പാകമായല്ലോ” എന്ന്. മിനിട്ടുകള്‍ക്കകം അവയെല്ലാം തണ്ട് പൊട്ടി താഴെ വീണു.

പച്ചപുതച്ച നെല്‍പ്പാടങ്ങള്‍ കതിരിടുന്ന സമയം ആശാന്‍ ആ വഴിക്കെങ്ങും വരല്ലേയെന്ന് നേര്‍ച്ച നേരുന്ന നാട്ടുകാരുമുണ്ടായിരുന്നു. ആശാന്‍ പോകുന്ന വഴികളില്‍ യാദൃശ്ചികമായോ അല്ലാതെയോ സംഭവിക്കുന്ന എല്ലാക്കാര്യങ്ങള്‍ക്കും ഉത്തരവാദി ആശാന്‍ തന്നെയെന്ന് വിധിയെഴുതുന്നവരായിരുന്നു നാട്ടുകാരില്‍ അധികവും.

10 comments:

മഴത്തുള്ളി said...

അടുത്ത നിമിഷം! കിണറിന്റെ കരയില്‍ നിന്നിരുന്ന മൂത്തുപഴുക്കാറായ ഞാലിപ്പൂവന്‍ വാഴക്കുല അത് കേട്ടിട്ടെന്നവണ്ണം ഒന്ന് അനങ്ങി. അതാ ഞങ്ങള്‍ നോക്കിനില്‍ക്കെ വാഴക്കുല പതുക്കെ ചരിഞ്ഞ് ചരിഞ്ഞ് നിലം‌പതിച്ചു. കായ്കള്‍ പൊട്ടിച്ചിതറി.

ഒരു ഓര്‍മ്മക്കുറിപ്പ് ;)

മയൂര said...

ആദ്യമായാണ് തേങ്ങാ ഉടയ്‌ക്കാന്‍ അവസരം കിട്ടുന്നത് ഠോ.......ഠോ....ഠോ......
ബാക്കി വായിച്ചിട്ട്........

മയൂര said...

“നിന്റെ കരിനാക്ക് കൊണ്ട് ഒന്നും പറയല്ലേ“ എന്ന് ചിലരോട് ചിലര്‍ പറയുന്നത് കേട്ടിടുണ്ട്.ലവരും പൈലിയാശാന്‍മാരാവും ;)....നന്നായിട്ടുണ്ട് :)..

Rasheed Chalil said...

കരിനാക്കുള്ളവര്‍ നാട്ടുമ്പുറത്ത് എന്നും കാണും.അവരേ കുറിച്ചുള്ള കഥകളും.

പണ്ട് നാട്ടില്‍ ഒരു കരിനാക്കന്‍ അയ്യപ്പനുണ്ടായിരുന്നത്രെ. എന്തിനേ കുറിച്ച് പറഞ്ഞാലും അപ്പോള്‍ സംഭവിക്കും.

അതേ നാട്ടില്‍ തന്നെ പിശുക്കന്‍ ഹൈദ്രോസും ഉണ്ടായിരുന്നത്രെ. ഒരു വര്‍ഷം ഹൈദ്രോസിന്റെ പാടത്ത് നെല്ലിനേക്കാളും പുല്ല് നിറഞ്ഞു. പുല്ല് പറിച്ചൊഴിവാക്കാന്‍ ആളെ വിളിക്കുന്നതിന്റെ ചെലവ് അലോചിച്ച പുള്ളിക്കാരന് ഒരു ഐഡിയ തോന്നി.‍ അയ്യപ്പനേയും കൂട്ടി പാട വരമ്പത്തൂടെ നടക്കുക. പുല്ലിനെക്കുറിച്ച് വല്ലതും നാവില്‍ നിന്ന് വീണാല്‍ അത് കരിഞ്ഞ് പോയ്കൊള്ളൂം. ഇതായിരുന്നു ഐഡിയ.

പുള്ളിയേയും കൂട്ടി പാടത്തൂടെ നടക്കവെ അയ്യപ്പന്റെ ഡയലോഗ് വന്നു “പുല്ലിനിടയിലാണെങ്കിലും ഹൈദ്രോസിന്റെ നെല്ലിന് നല്ല കരുത്താണല്ലോ...” ബാക്കി പറയണ്ടല്ലോ.

ഇവിടെ പൈലിയാശാനും...

ഓടോ: ഒരു തേങ്ങയേറിന് ഇത്രയും ശബ്ദമോ ?

മഴത്തുള്ളി said...

മയൂര, ഇനിയും ധാരാളം തേങ്ങകള്‍ ഉടയ്ക്കാന്‍ അവസരം കിട്ടട്ടെ :) പിന്നെ ഇത്തിരി പറഞ്ഞതുപോലെ തേങ്ങ ഉടച്ചതിന്റെ ശബ്ദം അല്പം കൂടിപ്പോയോ? പിന്നെ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

ഇത്തിരീ,

“പുല്ലിനിടയിലാണെങ്കിലും ഹൈദ്രോസിന്റെ നെല്ലിന് നല്ല കരുത്താണല്ലോ...” ഹഹഹ ഇത് വളരെ ഇഷ്ടപ്പെട്ടു. വെളുക്കാന്‍ തേച്ചത് പാണ്ടായി അല്ലേ ;)

G.MANU said...

mazhathullee...........enna stylan vivaranam.......kodu kai

വേണു venu said...

കരി നാക്കുകാരും കണ്ണുപെടുന്നവരും എല്ലാ നാട്ടിലും ഉണ്ടെന്നു തോന്നുന്നു. കുഞ്ഞിനെക്കളിപ്പിച്ചു കൊണ്ടിറമ്പത്തിരിക്കുന്ന അമ്മൂമ്മമാരു പറയും. കുഞ്ഞിനെ അകത്തു കൊണ്ടു പോ.കരിങ്കണ്ണന്‍‍ നോക്കാതെ. അന്ധവിശ്വാസമാകാം.
ഇത്തിരിയുടെ കമന്‍റു ചിരിപ്പിച്ചു.:)

Unknown said...

very good style......

ഇടിവാള്‍ said...

കുറിപ്പു നന്നായി ;)

വകയിലൊരമ്മാവനും ഇതുപോലെ ചീത്തപ്പേരുണ്ടാരുന്നു!

പുള്ളീടെ നാക്കു മാത്രമല്ല. ശരീരം ആകെ മൊത്തം ബ്ലാക്ക് ആയിരുന്നു..

പാവം!

മഴത്തുള്ളി said...

മനു, വേണുമാഷേ, സുജ, ഇടിവാള്‍ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)